കോഴിക്കോട്: ആവിക്കല്‍തോട് ജനവാസമേഖലയില്‍ ശുചിമുറി മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിന്റെ പിന്നില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘങ്ങളാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വിവാദമാവുന്നു. ജനകീയ സമരസമിതി നേതാക്കള്‍ മോഹനന്റെ പ്രസ്താവനയെ അപലപിച്ചു. സമരം കൂടുതല്‍ ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
സമരരംഗത്തെ മൂന്നുപേര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് മോഹനന്‍ ആരോപിച്ചത്. സമരക്കാരുമായി ഇനി ചര്‍ച്ചയില്ലെന്നാണ് മോഹനന്‍ പറഞ്ഞത്. നഗരത്തില്‍ അര്‍ബന്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്്ലാമി തുടങ്ങിയ സംഘടനകളാണ് സമരത്തിന്റെ പിന്നിലെന്ന് നിയമസഭയില്‍ തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അതിനും മേലെയാണ് മോഹനന്റെ പ്രസ്താവന. വെള്ളയിലെ സമരസ്ഥലത്ത് മാവോയിസ്റ്റ് ബന്ധമുള്ള മൂന്നു പേര്‍ എത്തിയിരുന്നു. അവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. അതിനുശേഷമാണ് മോഹനന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
സി.പി.എം ഇക്കാര്യത്തില്‍ ഗൂഢാലോചന നടത്തുകയാണെന്നും നാട്ടുകാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ ഒന്നിച്ചാണ് സമരരംഗത്തുള്ളത്. ഇത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. എന്തുവില കൊടുത്തും പദ്ധതിയെ എതിര്‍ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനുവരി 30നാണ് ആവിക്കല്‍തോടില്‍ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. ജനങ്ങളുടെ എതിര്‍പ്പ് കാരണം തിരിച്ചുപോയി. പിന്നീട് പലതവണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
വെള്ളയിലും ബീച്ച് റോഡിലും ഗതാഗതം തടസ്സപ്പെടുത്തുകയും ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ഹര്‍ത്താല്‍ദിനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയത് വലിയ സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് ഇപ്പോള്‍ പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം സമരസമിതി ജാഗ്രതയോടെ സ്ഥലത്തുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്.



