കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ ഏറെ നേരം അകത്തു കുടുങ്ങിയ രോഗി മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. ഫറോക്ക് കരുവന്‍തുരുത്തി എസ്.പി ഹൗസില്‍ കോയമോന്‍(66) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. സ്ഥിതി ഗുരുതരമായതിനാല്‍ ബീച്ചില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ കുടുങ്ങുകയായിരുന്നു. അരമണിക്കൂര്‍ ആംബുലന്‍സിന്റെ ഉള്ളില്‍ കുടുങ്ങിയ കോയമോനെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോയമോന്റെ രണ്ടു സുഹൃത്തുക്കളും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ മഴ കൊണ്ട് വാതില്‍ വെട്ടിപൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. ബീച്ച് ആശുപത്രി ആര്‍.എം.ഒയോടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ഫാറൂഖ് റിപ്പോര്‍ട്ട് തേടിയത്.
ബീച്ച് ആശുപത്രിയില്‍ രണ്ട് ആംബുലന്‍സുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് ടൈമിങ് ചെയിന്‍ മാറ്റാനായി വര്‍ക്ക്ഷോപ്പിലാണ്. 20 വര്‍ഷം പഴക്കമുള്ള മറ്റൊരു ആംബുലന്‍സാണ് ഇന്നലെ രോഗിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ചത്. ആംബുലന്‍സിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതും കേടായതോടെ ഫലത്തില്‍ ബീച്ച് ആശുപത്രിയില്‍ ആംബുലന്‍സ് സേവനം ഇല്ലാതായി. ദിനംപ്രതി നാലും അഞ്ചും രോഗികളെ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടിവരാറുണ്ട്. ആംബുലന്‍സ് സൗകര്യം അത്യന്താപേക്ഷിതമാണെങ്കിലും പലപ്പോഴും കിട്ടാറില്ലെന്ന് രോഗികള്‍ പറയുന്നു. പുതിയ ആംബുലന്‍സ് വാങ്ങാന്‍ എം.കെ രാഘവന്‍ എം.പി 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നുവെങ്കിലും വാഹനം ഇതുവരെ കിട്ടിയിട്ടില്ല. അതിനിടെയാണ് ദുരന്തം അരങ്ങേറിയത്.
ചെറൂട്ടി റോഡിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച കോയമോന്‍. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഭാര്യ: നഫീസ. സഹോദരങ്ങള്‍ : ഹസ്സന്‍കോയ, കബീര്‍, അവറാന്‍കുട്ടി, നഫീസ, സിദ്ദീഖ്.



